Saturday, April 19, 2014

ലക്കം - 4 ശാസ്താം പാട്ട്

ലക്കം 4 ഏപ്രില്‍ 7 2014


ദേശീയപാതയില്‍ ചാലക്കുടിയില്‍ നിന്നും പത്ത് പന്ത്രണ്ടു കിലോമീറ്റര്‍ വടക്കോട്ട്‌ പോയാല്‍ കൊടകര പട്ടണം. അവിടെ നിന്നും കുറച്ചു ദൂരം കിഴക്കോട്ടു പോയാല്‍ കാണാം, കോടശ്ശേരി മലയോടു ചേര്‍ന്ന്‍, ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം. മറ്റു ക്ഷേത്രങ്ങളില്‍ നിന്നെന്നപോലെ ഇവിടെ നിന്നും പൂലാനിയുള്‍പ്പടെയുള്ള പല ഗ്രാമങ്ങളിലേക്കും, ആവാഹിച്ചെടുത്ത വിഗ്രഹ ചൈതന്യവുമായി പറയെടുപ്പ് ഉണ്ടായിരുന്നു ആദ്യകാലങ്ങളില്‍.

ആദ്യത്തെ മൂന്നു പേരും പെണ്‍കുട്ടികളായപ്പോള്‍, അടുത്തതെങ്കിലും ഒരാണ്‍കുട്ടിയാകണമെന്ന മോഹവുമായി അമ്മ നടന്നിരുന്ന കാലം. ആ സമയത്താണ് കോവിലകത്തിന്‍റെ വടക്കുഭാഗത്തുള്ള പോട്ടയത്ത് വീട്ടില്‍ ( കുണ്ടൂരു വളപ്പില്‍ എന്നും ആ വീട് അറിയപ്പെടുന്നു) ആ വര്‍ഷത്തെ ആറേശ്വരം പറ വന്നത്. അടുത്തത് ഒരാണ്‍കുട്ടിയാണെങ്കില്‍ ഇനിമുതല്‍ എല്ലാ വര്‍ഷവും ഒരു പറ കൊടുത്തുകൊള്ളാമെന്നു അമ്മ നേരുകയും അങ്ങിനെ
6 ആറേശ്വരത്തപ്പന്‍റെ  കൃപയാല്‍
5 അഞ്ചു മക്കളില്‍
4 നാലാമത്തേതായി
3 മുന്നു പെണ്‍മക്കള്‍ക്കുശേഷം
2 രണ്ടാം ഓണം നാളില്‍
1 ഒരേ ഒരു മകനായി പൂലാനി കോവിലകത്തു ഞാന്‍ ജനിച്ചു എന്നാണ് ഐതിഹ്യം. നേര്‍ന്ന വഴിപാടിനോട് അമ്മ നൂറു ശതമാനം നീതി പുലര്‍ത്തി, സാമ്പത്തിക പരാധീനതയെത്തുടര്‍ന്നു ക്ഷേത്ര ഭരണാധികാരികള്‍ പറയെടുപ്പ് അവസാനിപ്പിക്കുന്നത് വരെ. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അമ്മ, വഴിപാട് ക്ഷേത്ര സന്നിധിയില്‍ നേരിട്ടോ അല്ലാതെയോ എത്തിച്ചിരുന്നു. ഈ എണ്‍പത്തിഒന്നാം വയസ്സിലും അത് അഭംഗുരം തുടരുന്നു. അമ്മയോട് നീതി പുലര്ത്താന്‍ എനിക്ക് സാദ്ധ്യമായോ എന്നത് കാലം തെളിയിക്കട്ടെ. 

അന്നത്തെ മട്ടിലുള്ള കോവിലകം ഇന്നില്ല. കാലപ്പഴക്കം വരുത്തി വച്ച അനിവാര്യതയെ അതിജീവിക്കുവാന്‍ കഴിയാതായപ്പോള്‍ പൊളിച്ചുമാറ്റപ്പെട്ട കോവിലകത്തിന്‍റെ സ്ഥാനത്ത് ഇന്ന് വലിയപ്പുമ്മാന്‍ പണികഴിപ്പിച്ച ഒരു പുത്തന്‍ കോവിലകം എഴുന്നു നില്ക്കുന്നു. 

എങ്കിലും

മൂലക്കല്ലിളകിപ്പൊളിഞ്ഞ നിലവും കുമ്മായമങ്ങിങ്ങടര്‍-
ന്നാലിന്‍ തൈ കിളിരം വളര്‍ന്ന ചുമരും തൂങ്ങും കഴുക്കോലുമായ്
കോലംകെട്ടു വിചിത്രമായ് സമൃതിയിലുണ്ടിന്നും സ്വജന്മാലയം
ലേലം ചെയ്തു പൊളിച്ചെടുത്തു തറയും മാന്തിക്കഴിഞ്ഞെങ്കിലും


(സമാന സാഹചര്യം ഏതോ ഒരു ശ്ലോകിയില്‍നിന്നും കടഞ്ഞെടുത്തതാണീ ശ്ലോകം)


എനിക്ക് ഒരു അനുജത്തി ഉണ്ടായശേഷം, ഞങ്ങള്‍ ഐവര്‍ സംഘത്തേയും കൂട്ടി ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തേക്ക് അച്ഛനും അമ്മയും മാറിത്താമസിച്ചിട്ട് അര നുറ്റാണ്ടാകുവാന്‍ പോകുന്നു. പുതിയ സ്ഥലത്തേക്കു മാറി കുറച്ചു നാള്‍ കഴിഞ്ഞപ്പോഴാണ്, അദ്ധ്യാപകരായ മാതാപിതാക്കളുടെ അസാന്നിദ്ധ്യം പകല്‍ സമത്ത് അനുഭവപ്പെടാന്‍ തുടങ്ങിയത്. അമ്മ സ്കൂളില്‍ പോകുമ്പോള്‍ പടി വരെ കരഞ്ഞു പിന്തുടര്‍ന്നതും പരിയാരത്തുനിന്നും പൂലാനി സ്കൂളിലേക്ക് ദിവസവും പുഴ കടന്നു വന്നിരുന്ന കുമാരന്‍ മാഷ്‌ സാന്ത്വനിപ്പിച്ച് തിരിച്ചയച്ചതും ഓര്‍മയില്‍ നിഴല്‍ പോലെ തെളിഞ്ഞു മായുന്നു. 

അതിനിടെ അച്ഛന്‍ എന്‍റെ വിരല്‍പ്പൂവുകളില്‍ ഹരിശ്രീയുടെ മുത്തുകള്‍ വിരിയിച്ചിരുന്നു. അക്ഷര വഴികളിലെ ആദ്യത്തെ ചുവട്. അന്ന് അച്ഛന്‍ തെളിയിച്ച ആ വിളക്കിന്‍റെ വെട്ടത്തില്‍ തുടങ്ങിയ യാത്ര, ഇന്നും ആ വിളക്കിലേക്ക്, മങ്ങാന്‍ തുടങ്ങുമ്പോഴൊക്കെ എണ്ണ പകര്‍ന്നൊഴിക്കുന്ന അച്ഛന്‍.  ആ വിളക്കും വെളിച്ചവുമൊക്കെ അച്ഛന്‍ തന്നെയാണ്. 

അച്ഛന്‍റെ വിരല്‍ത്തുമ്പില്‍ പിടിച്ച് ആ അഞ്ചുവയസ്സുകാരന്‍ നെറ്റിയില്‍ നനച്ചുതൊട്ട ഭസ്മവും കയ്യില്‍ സ്ലേറ്റുമായി നടന്നടുക്കുകയാണ്, ഒന്നാം ക്ലാസ്സിലേക്ക്. ആറടി മണ്ണിന്‍റെ ജന്മിയാകുന്നതുവരെ തുടരുന്ന അദ്ധ്യയന യാത്രയുടെ ഒന്നാം തിരുപ്പടി.


അടിക്കുറിപ്പ്


ശാസ്താവിന്‍റെ സ്വാധീനം കൊണ്ടോ എന്തോ ഉടുക്കും ശാസ്താം പാട്ടും പില്‍ക്കാലത്ത് ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. കാലടിയിലെ ശ്രീ ഗോപാലകൃഷ്ണപ്പണിക്കരുടെ (പണിക്കരേട്ടന്‍) ശിഷ്യത്വം സ്വീകരിച്ച് ശാസ്താംപാട്ടിന്‍റെ ബാല പാഠങ്ങള്‍ പഠിച്ചു, ഒപ്പം പാലാഴി മഥനം കഥയിലെ പാട്ടുകളും. വാസുകിയെക്കൊണ്ടു ചുറ്റിയ മന്ദര പര്‍വ്വതത്തെ പാലാഴിയിലേക്കിറക്കി മഥനം തുടങ്ങുന്നതും, കൂര്‍മ്മാവതാരവും, ശിവന്‍ നീലകണ്ഠനായതും ഈ പാട്ടില്‍ വര്‍ണ്ണിക്കപ്പെടുന്നു.

ശാസ്താം പാട്ട്

2 comments:

  1. very good, memories and narration.

    ReplyDelete
  2. സന്തോഷം, മനോജ്‌. അഭിപ്രായങ്ങള്‍ക്കു നന്ദി

    ReplyDelete