Sunday, January 4, 2015

ഒരു പീലിത്തല

November 26, 2014 

അന്‍പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂലാനിയില്‍ ഞങ്ങളുടെ തറവാടില്‍ ഓടിക്കളിച്ചിരുന്ന ഒരു രണ്ടു വയസ്സുകാരന്‍. സമൃദ്ധമായി വളര്‍ന്നിരുന്ന തലമുടിയില്‍ ഒരു മയില്പ്പീലിയൊക്കെ വെച്ചായിരുന്നു ചിലപ്പോഴൊക്കെ ആശാന്‍റെ നടപ്പ്. എണ്‍പത്തേഴിന്‍റെ നിറവില്‍ നില്‍ക്കുന്ന ഒരു അമ്മ ഇപ്പോഴും തന്‍റെ മനസ്സിലെ ചിത്രക്കൂടില്‍ ആ പീലിക്കാരന്‍റെ ചിത്രം നിറം മങ്ങാതെ സൂക്ഷിക്കുന്നു. ‘മാഷിന്‍റെ പീലികെട്ടിയ ആ മോന്‍ ഇപ്പൊ എന്ത് ചെയ്യുന്നു?’ എന്ന ആ അമ്മയുടെ അന്വേഷണത്തെപ്പറ്റി അറിഞ്ഞപ്പോള്‍, ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ ആ അമ്മയെപോയി കാണണമെന്നു മനസ്സില്‍ ഉറപ്പിച്ചിരുന്നു. പൂലാനി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന്‍റെ സമീപത്തു താമസിക്കുന്ന ആ അമ്മയെ, ഒരു ദിവസം രാവിലെ പോയിക്കണ്ടു. ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്കായാതിനാല്‍, ക്ഷേത്ര പരിസരത്തു വെച്ചാണ്‌ കണ്ടത്. 

“പൊരിവെയില്‍ തട്ടി ചുട്ട കഷണ്ടിയില്‍
ഒരു പിടി നെല്ലാല്‍ മലരു പൊരിക്കാം’ 


എന്ന നിലയിലേക്ക് ആ പീലിത്തല അവസ്ഥാന്തരപ്പെട്ടതു കണ്ടപ്പോള്‍ ആ അമ്മയുടെ വികാരവും വിചാരവും എന്തായിരുന്നെന്നു ഊഹിക്ക വയ്യ. ആ സ്നേഹ പ്രകടനത്തിനു മുന്‍പില്‍ മറ്റൊന്നിനും സ്ഥാനമില്ലായിരുന്നു.





മുഝേ മാലും നഹി

നവംബര്‍ 30, 2014
സ്ഥലം : പൂലാനി കോവിലകം പടി ബസ്‌ സ്റ്റോപ്പ്‌ പരിസരം.
സമയം : വൈകീട്ട് ഏതാണ്ട് ഒരു അഞ്ചര മണി.
റോഡിലൂടെ ഏതാനും ചെറുപ്പക്കാര്‍ ചെറു സംഘങ്ങളായി അങ്ങോട്ടും ഇങ്ങോട്ടും നടന്നകലുന്നു. കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും അങ്ങനെ അങ്ങനെ. ഹിന്ദിയിലാണ് ആശയ വിനിമയം. ഏതോ ഒരു ഉത്തരേന്ത്യന്‍ തെരുവില്‍ നില്ക്കുന്ന പ്രതീതി. അല്പം കഴിഞ്ഞപ്പോള്‍ ഒരാള്‍ ഒറ്റയ്ക്ക് വരുന്നു. എന്‍റെ അടുത്തെത്തിയപ്പോള്‍ ഒരു ചോദ്യം. ഹിന്ദിയിലാണ്. പെട്ടെന്നുള്ള മറുപടി നാക്കില്‍ നിന്നും മലയാളം ചാനലിലൂടെയാണ് തെറിച്ചു വീണത്. സ്ഥലകാല ബോധം വീണ്ടെടുത്തു. ഹിന്ദി ചാനലുകള്‍ ഒന്നും സബ്സ്ക്രയിബ് ചെയ്തിട്ടില്ല. പൂലാനി സ്കൂളില്‍ ഹിന്ദി പഠിപ്പിച്ച ആര്യാദേവി ടീച്ചറെയും ഈസ്റ്റു ഹൈസ്കൂളിലെ കല്യാണിടീച്ചറെയും മനമുരുകി വിളിച്ചു. ആരും കനിഞ്ഞില്ല. അതുകൊണ്ട്, ഉദ്ദേശിച്ചത് രസനയില്‍ കിനിഞ്ഞുമില്ല. സ്കൂള്‍ ആനിവേഴ്സറിക്ക് ഹിന്ദി പ്രസംഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയതൊക്കെ വെറും ഏട്ടിലെ പശു. ഇവനേതു കോത്താഴത്തുകാരന്‍ എന്നമട്ടില്‍ ചോദ്യ കര്‍ത്താ വ് നടന്നകലാന്‍ തുടങ്ങുമ്പോള്‍ മുജ്ജന്മ സുകൃതമെന്നോണം വാഗ്ദേവി നാക്കിലൂടെ അഷ്ടാക്ഷരിയായി കയറിയിറങ്ങി.
"മുഝേ ഹിന്ദി മാലും നഹി'.
തൃപ്തനായോ എന്തോ, കക്ഷി നടന്നകന്നു, ഒട്ടേറെ മറു ചോദ്യങ്ങള്‍ എനിയ്ക്കായി കുടഞ്ഞിട്ട്.
ഞാന്‍ ജനിച്ചു വളര്‍ന്ന ഈ മലയാള ഗ്രാമത്തില്‍ നിന്നു പിഴയ്ക്കാന്‍ മലയാളം പോരെന്നു വരുമോ?
വീടിന്‍റെ മുറ്റത്തു നിന്ന് എന്‍റെ അച്ഛനെ വിളിച്ചാല്‍ 'ബഹുത് അച്ഛാ' എന്നാരെങ്കിലും ഏറ്റുപറയുമോ?
എണ്പതുകളില്‍ മലയാളക്കരയെ പുളകം കൊള്ളിച്ച സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിനു പുതിയ പതിപ്പിറങ്ങുമോ? സമ്പൂര്‍ണ ഹിന്ദി സാക്ഷരത?
മുഝേ മാലും നഹി സാബ് , മാലും നഹി

മദ്യ നിരോധനം

Dec 21,2014
പൂര്‍വം പൂര്‍ണ നിരോധനം, ജനതതി പ്രീതിയ്ക്കു ദേശാടനം
ന്യായക്കോടതിയില്‍ വിമര്‍ശ,മഹഹോ കോഴക്കളിപ്പൂരവും.
വൈരം മൂത്ത് വിഴുപ്പലക്കല്‍, മുതലാളര്‍ മുന്‍പില്‍ സാഷ്ടാംഗവും
ഏവം മദ്യ നിരോധനം , ചപലമാം രാഷ്ട്രീയ കോലാഹലം.