Sunday, September 21, 2014

കയ്പവല്ലി കുഞ്ഞുങ്ങള്‍

സെപ്തംബര്‍ 21, 2014

പാടത്തിന്‍ കരെ നീളെ നീലനിറമായ് വേലിക്കൊരാഘോഷമായ് ആടിത്തൂങ്ങി ക്കിടന്നിരുന്ന കയ്പവല്ലികുഞ്ഞുങ്ങള്‍ H1B വിസയിലോ മറ്റോ അമേരിക്കയിലെത്തിയതിന്‍റെ ചരിത്രപശ്ചാത്തലത്തെപ്പറ്റി എനിക്ക് വലിയ പിടിയില്ല, എന്നാല്‍ അവയുടെ സന്താന പരമ്പരയിലെ ഒരു കണ്ണിയെ പരിചയപ്പെടുവാന്‍ ഈയിടെ ഒരു അവസരം കിട്ടി. ദക്ഷിണ കാലിഫോര്‍ണിയയിലെ ഞങ്ങള്‍ താമസിക്കുന്ന വെന്‍ടുറ എന്ന പട്ടണത്തിലെ പ്രതിവാര പച്ചക്കറി ചന്ത.  അവിടെ വില്‍ക്കുവാന്‍ വച്ചിരിക്കുന്ന പച്ചക്കറികള്‍ക്കു മുന്‍പിലൂടെ നടന്നു നീങ്ങുമ്പോള്‍ അപ്രതീക്ഷിത മായാണു ഞങ്ങളുടെ കണ്ണില്‍ പെട്ടത്. ആരാലും ശ്രദ്ധിക്കപ്പെടാതെ,  മോക്ഷ കാംക്ഷയോടെ കിടക്കുകയായിരുന്നു അത്. രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല. സര്‍വ ധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ എന്ന കുരുക്ഷേത്ര ഗീതാ വചനത്തോട് എന്‍റെ മറു പകുതി പ്രജ്ഞ ഗീത ഐക്യ ദാര്‍ഢൃം പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളുടെ കൃഷി ത്തോട്ടത്തിലേക്കുള്ള വഴി തുറക്കപ്പെടുകയായിരുന്നു, മുന്‍ പറഞ്ഞ കണ്ണിക്ക്.

 നാലു കാരം ബോര്‍ഡുകള്‍ ചേര്‍ത്തുവെച്ചാലുള്ള വലുപ്പത്തിലുള്ള ഒരു കോണ്‍ക്രീറ്റ് കട്ട അഥവാ മുറ്റം. ഈ മുറ്റത്തിന്‍റെ മൂന്നു വശത്തും   വേലിഎന്നോ മതിലെന്നോ പറയാവുന്ന പ്ലാസ്റ്റിക്ക്കൊണ്ടുള്ള ഒരു നിര്‍മ്മിതി. പ്രസ്തുത നിര്‍മ്മിതിക്കും മുറ്റത്തിനുമിടയില്‍ ഒരടി വീതിയിലുള്ള മണ്‍പാളി. അതാണ് ഞങ്ങളുടെ കൃഷിത്തോട്ടം. അവിടെയാണ്  പാവല മാതാവിനെ താളമേളങ്ങളുടെ അകമ്പടിയോടെ കൊണ്ടുവന്നു ഗീത കുടിയിരുത്തിയത്.

ഏറെ നാള്‍, പഠന കാലത്തും അതിനു ശേഷവും,  പൂലാനിയില്‍ ഒരു അമച്വര്‍ കൃഷിക്കാരനായിരുന്ന എന്‍റെ കര്‍ഷകക്കനലില്‍ നിന്നും ഏതാനും തീപ്പൊരികള്‍ ഗീതയിലെക്കും ഞാന്‍ അറിയാതെ പടര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്ന അദ്ഭുത സത്യം ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങുക യായിരുന്നു. വള,കീട നാശിനി പ്രയോഗങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാതെ, അവ തെല്ലും നല്‍കാതെ  പ്രകൃതിയോടു നൂറു ശതമാനം താദാത്മ്യം പ്രാപിച്ച് , ഗീതയുടെ മക്കളോടെന്ന പോലെയുള്ള   സംരക്ഷണത്തിലും, മിതമായ ജലസേചനത്തിലും ആ കയ്പവല്ലി അങ്ങനെ വളര്‍ന്നു പടരുകയായിരുന്നു. ഒരു തരത്തിലുമുള്ള വൈകല്യവുമില്ലാതെ, പുഴുക്കുത്തിന്‍റെ ലാഞ്ചന പോലുമില്ലാതെ അമ്പതില്‍ പരം കുഞ്ഞുങ്ങള്‍ക്ക്‌ജന്മം നല്‍കി വംശവര്‍ദ്ധന തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ആ വല്ലിയമ്മ. മതിലിനു പുറത്തേക്കു പടര്‍ന്നൊഴുകാന്‍ തുടങ്ങുമ്പോള്‍ അതിര്‍ത്തി ലംഘനം ആരോപിച്ചു കണ്ണുരുട്ടുന്ന അപ്പാര്‍ട്ട്മെന്‍റ് മുതലാളി മാത്രമാണ് ഇതുവരെ ഒരു ഭീഷണിയായി വന്നിട്ടുള്ളത്.


സ്വതവേ പാചകപ്രിയയായ ഗീതയ്ക്കു കാവ്യം സുഗേയം കഥ രാഘവീയം എന്നമട്ടിലായി കാര്യങ്ങള്‍. പാചകപ്പുരയില്‍ പാവയ്ക്കക്കുള്ള അനന്ത സാദ്ധ്യതകളെ പ്പറ്റിയുള്ള ഒരു ഗവേഷണ പരമ്പര തന്നെ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സാധാരണ ഉപ്പേരിക്കും മെഴുക്കുപുരട്ടി ക്കുമപ്പുറം , ചപ്പാത്തിയില്‍ വിതറി ചുരുട്ടിഎടുക്കുന്ന പാവയ്ക്ക ചുരുള്‍ മുതല്‍ മറ്റു പഴവര്‍ഗങ്ങളുമായി വ്യത്യസ്ത അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന പലതരം ജ്യുസുകള്‍ വരെ ഞങ്ങളുടെ തീന്മേശയില്‍ പുതു സന്ദര്‍ശകരായി ദിവസേന എത്തിക്കൊണ്ടിരിക്കുന്നു.

ഭക്ഷണ ശൈലി കൂടുതല്‍ ആനന്ദപ്രദം, ആരോഗ്യപ്രദം, ആശ്വാസ പ്രദം.

കൂടുതല്‍ ഗവേഷണ ഫലങ്ങളുമായി മറ്റൊരവസരത്തില്‍.





















Wednesday, September 17, 2014

അച്ഛന്‍-അമ്മ അമ്പത്തിഎട്ടാം വിവാഹ വാര്‍ഷികം

സെപ്തംബര്‍12,2014
ഒരു ചിങ്ങം 27 കൂടി നടന്നു മറയുകയാണ്. നിര്‍മല ച്ചേച്ചി ഒരുക്കിയ ഒരു കൊച്ചു സദ്യ
ഇടനാഴിയില്‍ നിലത്തു ഇലയിട്ടു ഒരുമിച്ചിരുന്നു ഊണ്.
ആശംസകളുമായി ഊഴമിട്ടെത്തിയ ഓര്‍മ്മകള്‍.
അമ്പതോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് മക്കളോടോപ്പമുള്ള ഗൃഹ പ്രവേശം,
മുപ്പതോളം വര്‍ഷം ഒരുമിച്ചു ഒരേ സ്കൂളിലെ അദ്ധ്യാപനം,
മൂന്നോ നാലോ തലമുറകളിലായി പരന്നു കിടക്കുന്ന ശിഷ്യ സമ്പത്ത്,
അമ്പത്തെട്ടു വര്‍ഷമായി എല്ലാമാസവും മുടങ്ങാതെയുള്ള ഗുരുവായൂരപ്പ ദര്‍ശനം,
മക്കള്‍, കൊച്ചു മക്കള്‍, മരുമക്കള്‍ മറ്റു കുടുംബാംഗങ്ങള്‍ അങ്ങിനെ യങ്ങിനെ.....
എല്ലാവര്ക്കും നന്ദി, ആശംസകള്‍ക്കും ഇഷ്ടങ്ങള്‍ക്കും.
















കുടുംബ സംഗമം - 2014

2014 ജൂലൈ 26 നു സിമിവാലിയില്‍ നടന്ന കുടുംബ സംഗമത്തിന്‍റെ ചില ദൃശ്യങ്ങള്‍